Tuesday, 22 October 2019


നന്ദിയുണ്ട്.
ഒരിക്കൽ സ്നേഹിച്ചതിന്...
പിന്നീട് സ്നേഹമുണ്ടെന്ന് അഭിനയിച്ചതിന്....
എന്നോ പാതിവഴിയിലെങ്ങോ ആ സ്നേഹത്തെ പാടെ മറന്നു കളഞ്ഞതിന്.....
സ്നേഹമൊരു കളവായിരുന്നെന്ന് ബോധ്യപ്പെടുത്തി തന്നതിന്....

നാം എന്നൊരു ഒറ്റത്തുരുത്തിൽ നമ്മളില്ലാതായിരിക്കുന്നു.
ഇനി വിട തരിക.
നിശബ്ദതയുടെ ഭീതി പേറി മരിച്ചു പോയില്ലെങ്കിൽ,
മറക്കാൻ ശ്രമിക്കാം.... 

Saturday, 10 August 2019

ദിവസങ്ങൾക്കു മുന്നേ... 
ഇതേ നേരങ്ങളിൽ....... 
ഇതേ വഴികളിൽ......
ഒരേ നെഞ്ചിടിപ്പോടെ... 
വീണ്ടും......
ഒരേയൊരു പ്രാർത്ഥന.. 
എല്ലാരും സേഫ് ആയിരിക്കുക... ഇതും അതിജീവിച്ചല്ലേ പറ്റൂ.......
അതിനു കഴിയും.....



Wednesday, 7 August 2019

എങ്കിലും, നീ നീയായിരിക്കുക.

പ്രണയിച്ചു തുടങ്ങുമ്പോൾ നിങ്ങൾ മോഹനവാഗ്ദാനങ്ങളൊന്നും നൽകിയേക്കരുത്.....

കൂടെയുണ്ടാവുമെന്ന്, 
കൈചേർത്ത് പിടിക്കാമെന്ന്, 
താങ്ങും തണലുമാവാമെന്ന്, 
ഓർത്തോർത്തിരിക്കാമെന്ന്, 
നോവിക്കില്ലെന്ന്, 
നിന്റെ അഭാവം ഒരു മറവിയിലൊതുങ്ങില്ലെന്ന്........

പ്രണയത്തിന്റെ പ്രകടന പത്രികയിൽ 
കലർപ്പില്ലാത്ത നിന്റെ സ്നേഹത്തിനു വാഗ്‌ദാനങ്ങൾ അയിത്തമാണെന്നിരിക്കെ,

ഒരുപക്ഷേ നീയൊരു പിശുക്കിയാണെന്നു അവൻ പറഞ്ഞേക്കാം.......

വിഫലമായ നിർജീവങ്ങളായ പൊഴ്‌വാക്കുകളേക്കാൾ,കൈവെള്ളയിലടിച്ചു നൽകുന്ന അസത്യങ്ങളുടെ പൊഴ്‌മുഖത്തേക്കാൾ,

നിന്നിലൊരു സത്യമുണ്ടെന്ന് അവൻ തിരിച്ചറിയാതെ പോയേക്കാം...

എങ്കിലും, 
നീ നീയായിരിക്കുക.

നിന്നിലെ നന്മയോളം തിരിച്ചറിവുകൾ നിന്നിലുണ്ടായിരിക്കുക....

കാലമൊരുപക്ഷേ നിനക്ക് വേണ്ടി മാത്രമായ് സ്പന്ദിച്ചേക്കാം............ 

Saturday, 13 July 2019

നിനവോർമ്മകൾ

മറ്റാരാലും വായിച്ചെടുക്കാൻ കഴിയാത്തൊരു കവിതയാണ് ഈ ജീവിതം.......പലപ്പോഴും.....
അക്ഷരങ്ങളിലെ മുറിപ്പാടുകളിൽ അത്രയും ചോര ചിന്തുന്ന നിനവോർമ്മകൾ മാത്രം........

Tuesday, 4 June 2019

സാക്ഷ്യം

സ്വപ്നങ്ങളെ മറന്നു ജീവിക്കുന്നവരെ പറഞ്ഞു പറ്റിക്കരുത്.... 
കൂടെയുണ്ടാവുമെന്ന്‌ വെറുതെ മൊഴിയരുത്.....

ഒരുപക്ഷെ നിങ്ങളവർക്കൊരു പ്രത്യാശ ആയിരുന്നിരിക്കാം... 
പുതിയ സ്വപ്‌നങ്ങൾ അവരിൽ കോറിയിട്ടേക്കാം.....

ഒടുവിൽ ഒരു മൗനം കൊണ്ട് നിങ്ങൾ പിൻവാങ്ങുമ്പോൾ, 
പാതി വഴി വന്നു ചേർന്ന ആ സ്വപ്നത്തെ വഴിയിലെവിടെയോ ഉപേക്ഷിക്കേണ്ടി വരുമ്പോൾ,

ഒറ്റപ്പെടലിന്റെ ആഴിചുഴിയിൽ പെട്ട് ഉയിര് പോയൊരു ജീവന്റെ സാക്ഷ്യമായി, 
ജീവനറ്റൊരു സ്വപ്നത്തിന് മറുപടി നൽകേണ്ടി വരും



Friday, 5 April 2019

മർത്യൻ

ഞാൻ മർത്യൻ ... 
നിങ്ങളാൽ കുറ്റവാളിയുടെ പൊയ്മുഖം ആലേഖനം ചെയ്യപ്പെട്ടവൻ... 
അരവയർ നിറയ്ക്കാനായ് അന്നം തേടിയലഞ്ഞ ഒരു മനുഷ്യജൻമ്മം. 
അതിനു നിങ്ങൾ നൽകിയ ശിക്ഷയോ 
മരണം...... 
തീനാളങ്ങൾ വിഴുങ്ങിയ വിശപ്പെന്ന 
പ്രതിയോഗിക്കു മുൻപിൽ, മർത്യനായ് 
പിറന്ന കാട്ടാളൻമ്മാരുടെ ചവിട്ടേറ്റ് 
ഇഹലോകവാസം വെടിഞ്ഞവൻ... 
കാടിന്റെ ഇരുൾവഴികളിലൂടെ 
ഭയം തെല്ലുമില്ലാതെ 
ഞാൻ നടന്ന 
കാൽപ്പാടുകളിനിയും മാഞ്ഞു പോയിട്ടില്ല.... 
അങ്ങു ദൂരെ, രാക്കിളിയുടെ നേർത്ത 
കണ്ഠനാദം പോലുമെന്റെ -
വയറെരിയുന്ന നൊമ്പരത്തിനാശ്വാസമായ്.... 
വിശക്കുന്ന വയറിന്റെ നിലവിളി ശബ്ദം 
ഞാൻ മാത്രമറിഞ്ഞു.... 
അത്രമേൽ വിശന്നു കരഞ്ഞ ദിനരാത്രങ്ങൾ കടന്നു പോയിട്ടുണ്ട്.. 
തളർന്നിരുന്നു ഞാൻ, ഒട്ടിയ വയറും 
നെഞ്ചുന്തി കുഴിഞ്ഞ കൺതടങ്ങളും 
വിശപ്പിന്റെ സമ്മാനങ്ങളായിരുന്നു. 
കാടും കാടിൻ നൻമ്മയുമായിരുന്നെന്റെ 
സ്വർഗം.... 
മനുഷ്യമൃഗങ്ങൾ വസിക്കുന്നിടം നരകവും.. 
ആ നേരിന്റെ പൊരുളറിയാൻ 
വൈകിയതാണെന്റെ തെറ്റ്.... 
കൂർത്തമുനയുള്ള വിഷപ്പല്ലുകൾ കൊണ്ടെന്റെ നെഞ്ചം പിളർന്നു നിങ്ങൾ... 
ഉടുവസ്ത്രമുരിഞ്ഞെന്റെ കൈകൾ 
വരിഞ്ഞു കെട്ടി മുറുക്കി... 
ഞാൻ നിസ്സഹായനായിരുന്നു. 
എന്നിട്ടുമെന്റെ കാഴ്ചക്കിപ്പുറം 
നിന്നു സെൽഫിയെടുത്തു രസിച്ചു. 
ഒട്ടിയ വയറിന്റെ വൻകുടലിലേക്കൊരിത്തിരി 
വെള്ളത്തിനായി ഞാൻ കെഞ്ചി.... 
ക്രൂരമായെന്നെ നോക്കിയ 
നിങ്ങളുടെ കണ്ണുകളിൽ
അത്രയും 
പരിഹാസമായിരുന്നോ അതോ നിങ്ങളാണ് വലിയവനെന്ന തോന്നലോ...... 
നീതി നിഷേധിക്കപ്പെട്ടവന്, ഒരു 
പുനർചിന്തനത്തിനുതിരാത്ത കാലഹരണപ്പെട്ട നിയമപുസ്തകത്തിലെ മഷിപ്പാടുകളോട് വെറും പുച്ഛം മാത്രം.....
ഒന്നു നിങ്ങളോർക്കുക, ദൈവത്തിന്റെ 
കുമ്പസാരക്കൂട്ടിൽ 
എനിക്കു മുന്നേ തല കുമ്പിട്ടു 
കൈകൾ കൂപ്പി
നിങ്ങൾ നിൽക്കും...... 
അവിടെ കനല് പൂക്കുന്നിടം എന്റെ നെഞ്ചകം......
നൊന്തു വെണ്ണീറാവും എന്റെ ശാപം പേറിയ ഭാണ്ഡം ചുമക്കുമ്പോൾ......



















Tuesday, 26 March 2019

നിത്യാന്ധമാം ശാന്തി

പേടിയുണ്ടോ നിനക്ക്.....? 
ഇല്ല... 
ഇനി ഞാൻ എന്തിന് പേടിക്കണം. 
ഈ ഇരുട്ട് അതിന്റെ ശ്വാസഗതിയിൽ ഇരമ്പുന്ന തണുത്ത കാറ്റ്. തണുക്കുന്നുണ്ടോ നിനക്ക്....? 
ഇല്ല.... 
മനസ്സ് മരവിച്ച ശരീരത്തിന് ഒരു കുളിർക്കാറ്റു പോലും ഏറ്റുവാങ്ങാനുള്ള ത്രാണി ഇല്ലാതായിരിക്കുന്നു.

ഞാൻ നിന്റെ അരികെ ഇരുന്നോട്ടെ....? 
ഇരുന്നോളൂ... 
പക്ഷേ നീ പേടിക്കണം.
മുൻപും അങ്ങനെ ആയിരുന്നല്ലോ.... 
നിനക്ക് ചുറ്റും ഞാനൊഴികെ നിന്റെ പ്രിയപ്പെട്ടവരുടെ കാവൽപ്പട ഉണ്ടാവും. ശാസനകൾ കൊണ്ട് അവരുടെ വാക്കുകൾ നിന്റെ കാതിൽ ഇരച്ചു കയറും...ഒടുവിൽ പേടിതോന്നുന്നുവെന്നു നീ പറയും.

സാരമില്ല. ഞാൻ നിന്റെ കൈകളിലൊരു മുത്തം തന്നോട്ടെ....? 
വേണ്ട... 
കൈവെള്ളയിലടിച്ചു നീ തന്ന നിന്റെ പാഴ്വാക്കുകൾ കൊണ്ട് എന്റെ ശരീരമാകെ ചുവന്നിരിക്കുന്നു... സ്വച്ഛന്ദമൊഴുകുന്ന നീലഞരമ്പുകൾ, എന്റെ ഹൃദയവേരുകൾ നിന്റെ മൗനം കൊണ്ട് മുറിവേറ്റിരിക്കുന്നു.

ഞാൻ ഇനി എന്ത് ചെയ്യണം....? 
തിരിച്ചു പോവുക.
എന്റെ ചിത എരിഞ്ഞടങ്ങുമ്പോൾ ഈ കണ്ണുനീർ കൊണ്ട് വീണ്ടും നീയെന്റെ ശരീരത്തെ പൊളിക്കരുത്...
പച്ചമാംസം കത്തിയെരിയുന്ന വേദന ഞാൻ അറിഞ്ഞിരിക്കുന്നു..തിരികെ പോവൂ.

നിനക്ക് ഒന്നും പറയാനില്ലേ എന്നോട്.....? 
ഉണ്ടായിരുന്നു....ഒരായിരം കാര്യങ്ങൾ. തന്ന മറുപടികൾ അത്രയും എന്റെ ചിന്തയെ ഭ്രാന്ത് പിടിപ്പിച്ചപ്പോൾ ഞാൻ അതെല്ലാം മായ്ച്ചു കളഞ്ഞിരിക്കുന്നു. 
പിന്നെ......? 
ഒന്നുമില്ല..
ഒന്നും......? 
കണ്ണടയുമ്പോഴും അവസ്സാന നിമിഷങ്ങളിൽ ഞാൻ നിന്നെ തിരഞ്ഞിരുന്നു..... 
നീ വന്നില്ല.
ഇനി വരികയുമരുത്. 
നിന്റെ ഈ നിസ്സംഗതയാണ് എന്നെ ഇല്ലാതാക്കിയത്.
ഇപ്പോഴുമുള്ള ഈ ഭാവം എന്നെ പരിഹസിക്കും പോലെ. 
ഞാനെന്റെ വിഡ്ഢികുപ്പായം അഴിച്ചു വെച്ചിരിക്കുന്നു. ഇനി ഒരു മുഖമൂടിക്കാർക്കും എന്നെ ചതിക്കാൻ ആവില്ല...

നിനക്കിനി പോവാം..
ഈ കല്ലറയോളം ശാന്തത മറ്റെവിടെയും ഞാൻ അനുഭവിച്ചിട്ടില്ല...
ഇനി വരരുത്. 
തിരികെ നൽകാൻ ഇപ്പോഴും നീ തിരസ്ക്കരിച്ച ആ സ്നേഹം...
ഈ കല്ലറയ്ക്കുള്ളിൽ എന്റെ നെഞ്ചിൻചൂടിൽ നിന്നെ മറന്നു ഉറങ്ങാൻ ശ്രമിക്കുകയാണ്.... 
ഇനി നീ വരരുത്. ഒരിയ്ക്കലും ..............






Thursday, 24 January 2019

എന്റെ കുഞ്ഞൂഞ്ഞു മോഷണങ്ങൾ 💜

ഇത്തിക്കരപ്പക്കിയുടെയും കായംകുളം കൊച്ചുണ്ണിയുടേയുമൊക്കെ കഥകളും സിനിമകളും സീരിയലുമൊക്കെ കണ്ടു വളർന്നൊരു തലമുറയാണ് നമ്മളുടേത്.... 
നമ്മുടെയൊക്കെ മനസ്സിന്റെ ഉള്ളിൽ, മാറാല വന്നു കാഴ്ചകൾ തെല്ലും ഒളിമങ്ങാത്ത ആ മനസ്സിന്റെ ഉള്ളായങ്ങളിലേക്കൊന്നു ഒളിഞ്ഞു നോക്കിയാൽ നമുക്ക് കാണാം ഒരു കുഞ്ഞു കള്ളിയെ അല്ലെങ്കിൽ കള്ളനെ...

അടുക്കളയിൽ അമ്മയുടെ കടുക് പാത്രത്തിലെ ചില്ലറതുട്ടുകൾ മുതൽ അല്ലറ ചില്ലറ കുഞ്ഞൂഞ്ഞു മോഷണം നടത്താത്തവർ ആരും ഉണ്ടാവില്ല ...ചേച്ചിയ്ക്ക് ഒരു ചെറിയ വലിയ ദനസമ്പാദ്യം ഉണ്ടായിരുന്നു... ഒരു പൗഡർ ടിന്നിൽ.....ദിവസവും അതിന്റ വെയ്റ്റ് നോക്കി ഭാവിയിൽ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ തയാറാക്കും അവൾ.... നിഷ്ക്കളങ്കയായ കുഞ്ഞു ഞാൻ അതൊക്കെ കേട്ട് വളരെ സപ്പോർട്ട് ചെയ്തു നിക്കും... 
കുറച്ചീസം കഴിഞ്ഞപ്പോ പൗഡർ ടിന്നിന്റെ കനം കുറഞ്ഞു കുറഞ്ഞു വരുന്നു എന്നൊരു പരാതി വീട്ടു കൂട്ടത്തിൽ ഉയർന്നു തുടങ്ങി.... എങ്ങനെ ആര് ഇതൊന്നും മനസ്സിലാവുന്നില്ല... ഞാൻ നേരത്തെ പറഞ്ഞല്ലോ ഞാൻ നിഷ്ക്കളങ്കയാണെന്ന് ..ആ നിഷ്ക്കളങ്കത്വം എനിക്ക് പാരയായി...
ഒരു വെള്ളിയാഴ്ച നേരം പുതിയ സിനിമാ പാട്ട് ബുക്ക് വാങ്ങിക്കാൻ പൈസ എടുക്കാൻ പൗഡർ ടിന്നിനോട് യുദ്ധം ചെയ്യുന്ന ചേച്ചിയേ കണ്ടപ്പോ എന്റെ പിഞ്ചു മനസ്സിന് സഹതാപം തോന്നി...

ഇയ്യ്‌ എന്തുത് കാട്ടുന്നേ ഇങ്ങനൊന്നും ചെയ്താ ആയിന്റുള്ളിക്കൂടി പൈസ വരൂല ഒരു സ്കെയിൽ ഇട്ടു തോണ്ടി എടുക്കൂ (നമ്മൾക്ക് സ്കെയിൽ കൊണ്ടൊക്കെ ഇതൊക്കെയേ ഉപയോഗമുള്ളൂ )പറഞ്ഞു കഴിഞ്ഞതും അവളൊരു അലറലായിരുന്നു...
അച്ഛാ ദേ ഈ പിശാശ് സാധനം സ്കെയിൽ കൊണ്ട് തോണ്ടിയാ എന്റെ പൈസ അടിച്ചു മാറ്റിയതെന്നും പറഞ്ഞു..... ഒരു നിമിഷത്തെ വിവരക്കേട് വരുത്തി വച്ച വിനയേ .....പിന്നൊന്നും പറയേണ്ട (sad bgm)...

മൂന്ന് കിലോമീറ്ററോളം നടന്നു ആയിരുന്നു ഞാൻ എട്ടു മുതൽ +2 വരെ സ്കൂളിൽ പോയിരുന്നത്..... പാലോറ ഹയർ സെക്കന്ററി സ്കൂൾ.... വയലുകളും അരുവികളും തോടുകളും കുളവും താണ്ടി ഒരു കുന്നിൻ പുറത്തുള്ള മനോഹരമായ സ്കൂൾ.....
പൊതുവേ സ്കൂളിൽ ഞാനും എന്റെ ചങ്ക് രണ്ടൂന്ന് പേരും കവിയൂർ പൊന്നമ്മ ലൈൻ ആയിരുന്നു.... അത്രേം പാവം പിള്ളേർസ്... പക്ഷേ ഞങ്ങൾക്കിടയിലെ ഞങ്ങളെ മറ്റാർക്കും അറിയില്ല..... ഞങ്ങളുടെ ആ കുഞ്ഞു സാമ്രാജ്യത്തിലെ സുരേഷ് ഗോപിയും രാജൻ പി ദേവുമായിരുന്നു ഞങ്ങൾ. അടിയ്ക്ക് അടി ഇടിക്കു ഇടി...
കുറേ ദൂരം നടന്നുള്ള യാത്ര ബഹു രസാണ്.... പോകും വഴിക്കുള്ള ചാമ്പങ്ങയും പുളി മരവുമൊന്നും വിട്ടേക്കൂല.... ആയിടയ്ക്കാണ് കമാനത്തിന്റെ അടുത്തേ പറമ്പിൽ ആരൊക്കെയോ നാട്ടുകാർ കൃഷി തുടങ്ങിയേ... എല്ലാമുണ്ട്. പാവയ്ക്കയുണ്ട് പയറുണ്ട് ചീരോ മുളകുണ്ട് വെള്ളരിയുണ്ട് കുമ്പളമുണ്ട് എല്ലാം ..
കുട്ടിക്കാലം തൊട്ടേ അതായത് കായ് ഇട്ടു വെള്ളരി കുഞ്ഞായി വെള്ളരി പ്രായപൂർത്തി ആകുംവരെയുള്ള കാഴ്ചകൾ എന്നും കാണുന്നെ കൊണ്ടാവും അതിനോടൊരു വാത്സല്യം തോന്നി 
വൈകീട്ട് സ്കൂൾ കഴിഞ്ഞു വരുമ്പോ ആരും കാണാതെ പറിച്ചു ഞങ്ങൾ ബാഗിലാക്കി..... വീട്ടിൽ ചെന്ന് കേറുമ്പോ ഭയങ്കര അഭിമാനം ആയിരുന്നു.... ഞാൻ കൊണ്ട് വന്ന പച്ചക്കറി വച്ചൊരു കൂട്ടാനൊക്കെ സ്വപ്നം കണ്ട എന്റെ മുന്നിലേക്ക്‌ മുറ്റത്തെ കുരുമുളക് വള്ളി കൊണ്ടുള്ള അടിയുടെ പൂരമായിരുന്നു (വീണ്ടും sad bgm)
പിന്നെയൊരിക്കൽ അമ്മ ഉപ്പിലിട്ടത് ഒളിപ്പിച്ചു വച്ചതു തിരഞ്ഞു മേശയ്ക്കിടയിൽ നുഴഞ്ഞു കേറി കഴുത്തുളുക്കി വൈദ്യര് വന്നു കുഴമ്പിടേണ്ടി വന്ന ശേഷം നമ്മള് നിർത്തി.....
ഈ കുഞ്ഞൂഞ്ഞു മോഷണം.... അതോടെ നിർത്തി നല്ല കുട്ടിയായി.....
ഓർത്തെടുക്കാൻ ഇപ്പൊ ഇങ്ങനെ കുറേ ഓർമ്മകളുണ്ട്... ഇടയ്ക്ക് ഓരോ ചിരിയോർമ്മയായി കണ്ണീരുപ്പ് ചേർന്നൊരു സുഖമുള്ള നൊമ്പരമായി......

വെറുതേ...

കുറേ ദൂരം പോവാനുണ്ട്.... കുറെയേറെ കാണാനുണ്ട്.... പോകുമ്പോ കൂടെ ആ കുഞ്ഞൂഞ്ഞു സ്വപ്നങ്ങളേം കൂട്ടിയേക്കണം ...ഏറെദൂരം നടന്നു തളരുമ്പോ പിറകിലേക്ക് നോക്കി ആ സ്വപ്നങ്ങളെ എണ്ണിപ്പെറുക്കി എടുക്കണം... ഏതൊക്കെ വഴിയിൽ വച്ചു എന്തൊക്കെ സ്വപ്‌നങ്ങൾ വഴി തെന്നി മാറിയകന്നെന്നും ഏതൊക്കെ ഇപ്പോഴും കൂടെയുണ്ടെന്നും അറിയണം.... 
വെറുതെ.....
പിന്നെയും പോവണം.... കണ്ടറിയേണ്ടതൊക്കെയും കണ്മുൻപിൽ തെളിയും വരെ.........

https://nishagandhilove.blogspot.in

☺️

എത്രയോ കവിതകളിൽ ഞാനെഴുതി. വിട പറയലുകൾ പോലും അത്രമേൽ മനോഹരമാണെന്ന്. പച്ചക്കള്ളം ആണതെന്ന് അറിഞ്ഞിട്ടും ആരെയാണ് ഞാനിത്ര നാളും ഇങ്ങനെ പറ്റിക്കുന...